Sunday 20 September 2015

താരാട്ട് - ഇരയിമ്മൻ തമ്പി

ഓമനത്തിങ്കള്ക്കിടാവോ - നല്ല
കോമളത്താമരപ്പൂവോ
പൂവിൽ നിറഞ്ഞ മധുവോ - പരി-
പൂര്ണ്ണേന്ദു തന്റെ നിലാവോ
പുത്തൻ പവിഴക്കൊടിയോ - ചെറു-
തത്തകൾകൊഞ്ചും മൊഴിയോ
ചാഞ്ചാടിയാടും മയിലോ - മൃദു-
പഞ്ചമം പാടും കുയിലോ
തുള്ളുമിളമാൻ കിടാവോ - ശോഭ
കൊള്ളുന്നൊരന്നക്കൊടിയോ
ഈശ്വരൻ തന്ന നിധിയോ - പര-
മേശ്വരിയേന്തും കിളിയോ
പാരിജാതത്തിൻ തളിരോ - എന്റെ
ഭാഗ്യദ്രുമത്തിൻ ഫലമോ
വാത്സല്യരത്നത്തെ വയ്പാ - മമ
വാച്ചൊരു കാഞ്ചനച്ചെപ്പോ
ദൃഷ്ടിയ്ക്കു വച്ചോരമൃതോ - കൂരി-
രുട്ടത്തു വെച്ച വിളക്കോ
കീര്ത്തിലതയ്ക്കുള്ള വിത്തോ - എന്നും
കേടുവരാതുള്ള മുത്തോ
ആര്ത്തിതിമിരം കളവാന് - ഉള്ള
മാര്ത്താണ്ഡദേവപ്രഭയോ
സൂക്തിയില് കണ്ട പൊരുളോ - അതി-
സൂക്ഷ്മമാം വീണാരവമോ
വമ്പിച്ച സന്തോഷവല്ലി - തന്റെ
കൊമ്പതില് പൂത്ത പൂവല്ലി
പിച്ചകത്തിന് മലര്ച്ചെണ്ടോ - നാവി-
ന്നിച്ഛ നല്കും നല്ക്കല്ക്കണ്ടോ
കസ്തൂരി തന്റെ മണമോ - നല്ല
സത്തുക്കള്ക്കുള്ള ഗുണമോ
പൂമണമേറ്റൊരു കാറ്റോ - ഏറ്റം
പൊന്നില്ക്കലര്ന്നോരു മാറ്റോ
കാച്ചിക്കുറുക്കിയ പാലോ - നല്ല
ഗന്ധമെഴും പനിനീരോ
നന്മ വിളയും നിലമോ - ബഹു-
ധര്മ്മങ്ങള് വാഴും ഗൃഹമോ
ദാഹം കളയും ജലമോ - മാര്ഗ്ഗ-
ഖേദം കളയും തണലോ
വാടാത്ത മല്ലികപ്പൂവോ - ഞാനും
തേടിവെച്ചുള്ള ധനമോ
കണ്ണിന്നു നല്ല കണിയോ - മമ
കൈവന്ന ചിന്താമണിയോ
ലാവണ്യപുണ്യനദിയോ - ഉണ്ണി-
ക്കാര്വര്ണ്ണന് തന്റെ കണിയോ
ലക്ഷ്മീഭഗവതി തന്റെ - തിരു-
നെറ്റിമേലിട്ട കുറിയോ
എന്നൂണ്ണിക്കൃഷ്ണന് ജനിച്ചോ - പാരി-
ലിങ്ങനെ വേഷം ധരിച്ചോ
പദ്മനാഭന് തന് കൃപയോ - ഇനി
ഭാഗ്യം വരുന്ന വഴിയോ

No comments:

Post a Comment